വയനാട്: സമ്പൂർണ വാക്‌സിനേഷൻ നടത്തിയ ആദ്യ ജില്ലയെന്ന നേട്ടം സ്വന്തമാക്കി വയനാട്. ജില്ലയിലെ 18 വയസിന് മുകളിൽ പ്രായമുള്ള, അർഹരായ എല്ലാവർക്കും വാക്‌സിൻ നൽകിയതായി ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള എല്ലാവർക്കുമാണ് വാക്‌സിൻ നൽകിയത്. കൂടാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്‌സിനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി.
ജില്ലയിലെ 6,15,729 പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസിന് മുകളിൽ പ്രായമുള്ളവരെങ്കിലും ഇതിൽ 6,11,430 പേരാണ് വാക്‌സിൻ സ്വീകരിക്കാൻ അർഹരായവർ. മൂന്ന് മാസത്തിനിടെ കോവിഡ് സ്‌ഥിരീകരിച്ചവർ, വാക്‌സിൻ സ്വീകരിക്കാൻ പാടില്ലാത്തവർ, സമ്പർക്കപ്പട്ടികയിലുള്ളവർ, കണ്ടെയ്ൻമെന്റ് സോണുകളിലും ക്‌ളസ്‌റ്ററുകളിലുമുള്ളവർ എന്നിവർക്ക് ഡ്രൈവിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹതയില്ല. ഇവർക്ക് പിന്നീട് ആശുപത്രി, പിഎച്ച്സി എന്നിവിടങ്ങളിൽ നിന്നായി വാക്‌സിൻ ലഭിക്കുന്നതാണ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്‌ജീകരിച്ച വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഒരു ഡോക്‌ടർ, 3 നഴ്‌സുമാര്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ്, ആര്‍ആര്‍ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ആദിവാസി ജനസംഖ്യ കൂടുതലുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി എന്നീ പഞ്ചായത്തുകളിൽ നേരത്തെ തന്നെ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനായത് ഇപ്പോൾ ഈ നേട്ടം കൈവരിക്കുന്നതിന് സഹായകമായി. കൂടാതെ സംസ്‌ഥാനത്ത് ആദ്യമായി 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ നടത്തി ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസർഗോഡും പങ്കിട്ടിരുന്നു.
Read also: അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം തിരിച്ചെത്തി; ആശ്വാസം