വയനാട്: രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ല എന്ന നേട്ടത്തിലേക്ക് എത്താൻ വയനാടിന് കുറച്ച് ദൂരം മാത്രം. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തിയ പ്രവർത്തനങ്ങളാണ് വിജയത്തോട് അടുക്കുന്നത്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് നടത്തിയ മൊബൈൽ വാക്‌സിനേഷൻ യജ്‌ഞങ്ങളും ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന വാക്‌സിനേഷൻ മെഗാ ഡ്രൈവും വൻ വിജയമാണെന്നാണ് വിലയിരുത്തൽ.
പ്രധാന ടൂറിസം ജില്ലയായതിനാൽ മുഴുവൻ പേർക്കും വാക്‌സിൻ നൽകി വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. ശനി, ഞായർ ദിവസങ്ങളിലായി നടത്തിയ വാക്‌സിനേഷൻ മെഗാ ഡ്രൈവിൽ ഒരു ലക്ഷം പേർക്ക് വാക്‌സിൻ നൽകാനായതായി ജില്ലാ ഭരണകൂടം അറിയിച്ചു. മാർച്ച് മിഷൻ, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂൺ തുടങ്ങിയ മിഷനുകൾ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് വാക്‌സിനേഷന്റെ ആദ്യഘട്ടം ജില്ല പൂർത്തീകരിച്ചത്.
തദ്ദേശസ്‌ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാവർക്കർമാർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് നേട്ടത്തിന് പിന്നിലെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു. ആദിവാസി ജനസംഖ്യ കൂടുതലുള്ള പുൽപ്പള്ളി, നൂൽപ്പുഴ, വൈത്തിരി പഞ്ചായത്തുകളിൽ നേരത്തെ തന്നെ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനായതും നേട്ടമായി. സംസ്‌ഥാനത്ത് ആദ്യമായി 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ നടത്തി ജില്ലയെന്ന ബഹുമതി നേരത്തെ വയനാടും കാസർഗോഡും പങ്കിട്ടിരുന്നു.
Also Read: വനിതാ ഡോക്‌ടർക്ക് നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ