ഗാന്ധിനഗർ: ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. തുറമുഖം തങ്ങളുടേതാണെങ്കിലും ഷിപ്പ്‌മെന്റുകള്‍ പരിശോധിക്കാറില്ലെന്നാണ് അദാനിയുടെ വിശദീകരണം.
”മയക്കുമരുന്നു വേട്ടയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. ഞങ്ങള്‍ തുറമുഖത്തിന്റെ നടത്തിപ്പുകാര്‍ മാത്രമാണ്. കമ്പനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണങ്ങളാണ്. മയക്കുമരുന്നു പിടിച്ച ഡിആര്‍ഐ, കസ്‌റ്റംസ് സംഘത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.”- അദാനി ഗ്രൂപ്പ് പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അദാനിയുടെ പോര്‍ട്ടില്‍ നിന്ന് 21,000 കോടിയുടെ മയക്കുമരുന്ന് സഹിതം രണ്ട് കണ്ടെയ്‌നറുകള്‍ ഡിആര്‍ഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചെടുത്തത്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തുനിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ഇത് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദ്യ കണ്ടെയ്‌നറില്‍ നിന്ന് 1999.579 കിലോഗ്രാം ഹെറോയിനും രണ്ടാമത്തെ കണ്ടെയ്‌നറില്‍ നിന്ന് 988.64 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്. അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് മയക്കുമരുന്ന് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐ പരിശോധന നടത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ എം സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
വിജയവാഡയില്‍ രജിസ്‌റ്റർ ചെയ്‌ത ട്രേഡിംഗ് കമ്പനിയുടെ ഉടമകളാണ് ഇവര്‍. അതേസമയം, ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടന്നിട്ടും മാദ്ധ്യമങ്ങളും രാഷ്‌ട്രീയ പ്രമുഖരും പ്രതികരിക്കാത്തതിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്.
Most Read: പരാമർശം പിൻവലിക്കേണ്ടത് ബിഷപ്പ്; സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം