കാസർഗോഡ്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി മൽസരിക്കണമെന്ന ചിന്ത യുഡിഎഫിൽ ആർക്കും ഇല്ലെന്ന് പിജെ ജോസഫ്. അദ്ദേഹം പുതുപ്പള്ളി വിടണമെന്ന തരത്തിൽ ആവശ്യമുയർന്നു എന്നത് അടിസ്‌ഥാന രഹിതമായ വാർത്തയാണ്. ജനിച്ചു വളർന്ന നാട്ടിൽ തന്നെ നേതാക്കൾ മൽസരിക്കുന്നതാണ് നല്ലതെന്നും ജോസഫ് പറഞ്ഞു.
കൂടുതൽ നേതാക്കൾ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് വന്നത് സീറ്റ് തീരുമാനത്തിൽ പ്രതിസന്ധിയാകില്ല. നിലവിൽ ജോസഫ് ഗ്രൂപ്പിലുള്ളവരെല്ലാം ഏകസഹോദരങ്ങളെ പോലെയാണ്. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിൽ നിന്നും മാറി തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും സീറ്റിൽ ഉമ്മൻ ചാണ്ടി മൽസരിക്കണമെന്ന നിർദേശം കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മുന്നോട്ട് വച്ചതായുള്ള വിവരം പുറത്തു വന്നിരുന്നു. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം സെൻട്രൽ എന്നീ സീറ്റുകളാണ് ഉമ്മൻ ചാണ്ടിക്കായി മുല്ലപ്പള്ളി നിർദേശിച്ചിരുന്നത്.
ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മൽസരിച്ചാൽ അതു തെക്കൻ ജില്ലകളിൽ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഉമ്മൻ ചാണ്ടി ഈ നിർദേശത്തോട് കടുത്ത എതിർപ്പ് ഉയർത്തിയതോടെ നീക്കം പരാജയപ്പെടുക ആയിരുന്നു.
തിരുവനന്തപുരത്ത് നിന്നും മൽസരിക്കുമെന്ന വാർത്തകൾ തള്ളിയ ഉമ്മൻ ചാണ്ടി, തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു ചേർന്നതാണെന്നും, അതിൽ മാറ്റമുണ്ടാകില്ലെന്നും മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.
Also Read: തളരാത്ത മനസുമായി രാജപ്പൻ; വേമ്പനാടിന്റെ കാവലാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി