സ്വന്തം രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ളിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കോറേണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യയുടെ പ്രതിനിധി നാഗരാജ് നായിഡു അസംബ്ളിയില്‍ വ്യക്‌തമാക്കി.
കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയും ഉണ്ടായിരുന്നു. സ്വന്തം രാജ്യത്തെ 500 മില്യണ്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയതിനൊപ്പം 70 രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ കയറ്റി അയച്ചു. വാക്‌സിനുകളുടെ തുല്യമായ വിതരണത്തിനുള്ള ഇടപെടലുകള്‍ നേരത്തെയും ഇന്ത്യ യുഎന്നില്‍ നടത്തിയിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആഗോള ശാസ്‌ത്ര സമൂഹം ഒന്നിലധികം ഫലപ്രാപ്‌തിയുള്ള വാക്‌സിന്‍ കണ്ടെത്തിയതിനാല്‍ 2021 വര്‍ഷം ഒരു ശുഭസൂചനയോടെയാണ് ആരംഭിച്ചതെന്നും നാഗരാജ് നായിഡു പറഞ്ഞു. ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത രാജ്യങ്ങളുടെ അവസ്‌ഥയില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്.
പ്രാദേശികമായും ആഗോളമായും വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നിലും വിതരണം ചെയ്യുന്നതിലും ഉണ്ടാവേണ്ട രാജ്യാന്തര സഹകരണത്തിന്റെ ആവശ്യകത വളരെ വലുതാണ്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കോവിഡ് പ്രതിരോധത്തിനായി നാം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഇല്ലാതാക്കുമെന്നും ഇന്ത്യന്‍ പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.
Kerala News: തെളിവ് കാണിക്കട്ടെ; ഇരട്ട വോട്ട് ആരോപണത്തിൽ ഷമാ മുഹമ്മദ്