ചെന്നൈ/കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് ഭരണത്തുടര്‍ച്ച ലക്ഷ്യം വെച്ചുള്ള അവസാന വട്ട ശ്രമങ്ങൾ നടത്തി സര്‍ക്കാരുകള്‍.
തമിഴ്‌നാട് മുഖ്യമന്ത്രി സ്വര്‍ണപ്പണയ വായ്‌പകള്‍ എഴുതിതള്ളുന്നതായി പ്രഖ്യാപിച്ചപ്പോള്‍ അടിസ്‌ഥാന വേതനം വര്‍ധിപ്പിക്കുമെന്ന് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചു.
ബംഗാള്‍, തമിഴ്‌നാട്, അസം,കേരളം, പുതുച്ചേരി എന്നീ സംസ്‌ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് 4.30ഓടെ പ്രഖ്യാപിച്ചു. ഇതിന് തൊട്ടു മുൻപാണ് സർക്കാരുകൾ തിടുക്കപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.
സംസ്‌ഥാനത്തെ സ്വര്‍ണപ്പണയ വായ്‌പകള്‍ എഴുതിത്തള്ളുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയാണ് പ്രഖ്യാപിച്ചത്. സഹകരണ ബാങ്കുകളില്‍ കര്‍ഷകരും പാവപ്പെട്ടവരും പണയം വെച്ചിരിക്കുന്ന ആറ് പവന്‍ വരെയുള്ള സ്വര്‍ണ പണയത്തിനാണ് ഇളവ് ലഭിക്കുന്നത്.
ദിവസ വേതനക്കാര്‍ക്കുള്ള അടിസ്‌ഥാന വേതനം വര്‍ധിപ്പിക്കുമെന്നാണ് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്. അവിദഗ്‌ധ തൊഴിലാളികളുടെ വേതനം 144 നിന്ന് 202 ആയും, കുറഞ്ഞ വൈദ്യഗ്ധ്യമുള്ളവര്‍ക്ക് 172 ല്‍ നിന്ന് 303 ആയും വിദഗ്‌ധ തൊഴിലാളികള്‍ക്ക് 404 രൂപയായും ആണ് വേതനം വർധിപ്പിച്ചത്.
Also Read: കേരളത്തിൽ ഏപ്രിൽ ആറിന് തിരഞ്ഞെടുപ്പ്; മെയ് രണ്ടിന് വോട്ടെണ്ണൽ