കൊൽക്കത്ത: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിൽ നിന്ന് സംസ്‌ഥാനത്തെ പോലീസിനെ മാറ്റി നിർത്തണമെന്ന് ബിജെപി മുതിർന്ന നേതാവ് വിജയവർഗിയ. തൃണമൂൽ കോൺഗ്രസിന്റെ ഭരണത്തിൽ സംസ്‌ഥാനത്ത് ക്രമസമാധാനം തകർന്നു. സ്വതന്ത്രവും നീതിയുക്‌തവും ആയ വോട്ടെടുപ്പ് നടക്കണമെങ്കിൽ പോലീസിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നുഴഞ്ഞുകയറ്റം കൂടി വരികയാണെന്നും പശ്‌ചിമ ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി വിജയവർഗിയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
“പശ്‌ചിമ ബംഗാളിൽ ക്രമസമാധാന പാലനം തകർന്നു. നുഴഞ്ഞുകയറ്റക്കാർ ഒഴുകുകയാണ്. രാഷ്‌ട്രീയ പ്രവർത്തകരെ കൊല്ലുന്നത് തുടരുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാഷ്‍ട്രപതി ഭരണം നടപ്പാക്കാൻ ഞങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ ഭയമില്ലാതെ ആളുകൾക്ക് വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണം, ”- അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രസേനയെ വേണ്ടത്ര വിന്യസിക്കുമെന്ന് കൊൽക്കത്ത സന്ദർശനത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് വിജയവർഗിയ പറഞ്ഞു.
“എന്നാൽ ക്രിമിനലുകളും രാഷ്‌ട്രീയ പക്ഷപാതപരമായി പെരുമാറുന്നവരും ആയിത്തീർന്ന പോലീസ് സേനയെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു,” – അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala News: അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്ന വിവാദ കരിനിയമം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും