ഹൗറ: തൃണമൂൽ കോൺഗ്രസിൽ(ടിഎംസി) ഫെബ്രുവരി 28 ആകുമ്പോഴേക്കും ആരും തന്നെ അവശേഷിക്കില്ലെന്ന് അടുത്തിടെ മുന്നണി വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി. ടിഎംസി ഒരു സ്വകാര്യ ലിമിറ്റഡ് കമ്പനിയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. ദുമുർജല സ്‌റ്റേഡിയത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബിജെപി നേതാവ്.
‘തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ഒരു പാർട്ടിയല്ല, മറിച്ച് സ്വകാര്യ ലിമിറ്റഡ് കമ്പനിയാണ്. ഫെബ്രുവരി 28നകം ടിഎംസിയിൽ നിന്നും എല്ലാവരും കൊഴിഞ്ഞുപോകും. ആരും അവിടെ ബാക്കിയാകില്ല,’ സുവേന്ദു അധികാരി പറഞ്ഞു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, പശ്‌ചിമ ബംഗാൾ ബിജെപി വൈസ് പ്രസിഡണ്ട് മുകുൾ റോയ്, പാർട്ടി ജനറൽ സെക്രട്ടറി കെയ്‌ലാഗ് വിജയ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പശ്‌ചിമ ബംഗാൾ മുൻ മന്ത്രിയായിരുന്ന സുവേന്ദു അധികാരി 2020 ഡിസംബറിലാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്. അതേസമയം പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞു പോക്കാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആയിരുന്ന രജിബ് ബാനർജി, ബൈശാലി ദാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രബർത്തി, രുദ്രനിൽ ഘോഷ് എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു.
ബംഗാൾ ജനതക്ക് ബിജെപി സർക്കാർ വേണമെന്ന് റാലിയെ അഭിസംബോധന ചെയ്‌ത് രജിബ് ബാനർജി പറഞ്ഞു.
പശ്‌ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിലാണ് നടക്കുക. ഇതുവരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചിട്ടില്ല. സംസ്‌ഥാനത്ത് അധികാരത്തിൽ എത്തുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി ബിജെപി വ്യാപക പ്രചാരണമാണ് നടത്തിവരുന്നത്.
Read Also: ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടണമെന്ന ചിന്ത ഞങ്ങൾക്കില്ല; പിജെ ജോസഫ്