ന്യൂഡെൽഹി: ത്രിപുരയിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ് നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എഎസ് ബോപ്പണ എന്നിവരാണ് ഹരജി പരിഗണിച്ചത്.
തിരഞ്ഞെടുപ്പിന്റെ സ്വതന്ത്ര നടത്തിപ്പിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് ഉച്ചക്കകം വിശദീകരിക്കണമെന്നും സുപ്രീം കോടതി ത്രിപുര സർക്കാരിനോട് നിർദ്ദേശിച്ചു. സംസ്‌ഥാനത്ത് നേതാക്കൻമാർ അക്രമിക്കപ്പെടുന്നുവെന്നും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു തൃണമൂൽ ഹരജി സമർപ്പിച്ചത്.
ത്രിപുരയിലെ സാഹചര്യം ക്രൂരമാണ് എന്നാണ് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷന്‍ ഈ ക്രൂരതക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അൽഭുതം ഉണ്ടെന്നും അവർ പറഞ്ഞിരുന്നു.
“ത്രിപുരയില്‍ ജനാധിപത്യമില്ല. നിരവധി കൊലപാതകങ്ങളാണ് നടന്നത്. ഗുണ്ടകള്‍ ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷനില്‍ കയറുകയാണ്. ത്രിപുരയില്‍ നിന്നും ഗുരുതര പരിക്കേറ്റ് ബംഗാളിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്ക് പോലും എനിക്ക് ഓര്‍മ വരുന്നില്ല,”- മമത പറഞ്ഞു.
അതേസമയം ത്രിപുരയില്‍ നടക്കുന്ന സംഘര്‍ഷങ്ങളെ പറ്റി സംസാരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.
Read also: മാറാട് കൂട്ടക്കൊല; രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ