ജനീവ : അതിവ്യാപന ശേഷിയുള്ള കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി ഊർജിതശ്രമം ആവശ്യമാണെന്ന് വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. നിലവിൽ യൂറോപ്യൻ മേഖലയിൽ ഡെൽറ്റ വകഭേദത്തിന്റെ അതിതീവ്ര വ്യാപനം നടക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇതിനോടകം തന്നെ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഡെൽറ്റ വകഭേദം റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇവയുടെ അതിവ്യാപന ശേഷി മൂലം കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇനിയും വലിയ രീതിയിലുള്ള വർധന ഉണ്ടാകാനാണ് സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേഖലയുടെ റീജിയണല്‍ ഡയറക്‌ടർ ഹാന്‍സ് ക്ളൂഗ് വ്യക്‌തമാക്കി. കൂടാതെ നിലവിലെ സാഹചര്യം കണക്കാക്കുമ്പോൾ വരും മാസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നും അധികൃതർ വ്യക്‌തമാക്കി.
രോഗവ്യാപനം കുറക്കുന്നതിനായി വാക്‌സിൻ എടുക്കേണ്ടത് അനിവാര്യമാണെന്നും, ഇനിയും നിരവധി ആളുകൾ വാക്‌സിൻ എടുക്കാത്തത് ആശുപത്രികളിൽ പ്രതിദിനം എത്തുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന സൃഷ്‌ടിക്കുമെന്നും ക്ളൂഗ് പറഞ്ഞു. കൂടാതെ എല്ലാവരും വാക്‌സിൻ എടുക്കുന്നതോടെ മരണനിരക്കിലും, കോവിഡ് വ്യാപനത്തിലും കുറവ് രേഖപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്ത് മിക്ക രാജ്യങ്ങളിലും വാക്‌സിനേഷൻ നടപടികൾ വേണ്ടത്ര വേഗത്തിലല്ലാത്തതിനാൽ കോവിഡ് പരിശോധനകൾ വർധിപ്പിച്ച് രോഗവ്യാപനം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടന അറിയിച്ചു. കൂടാതെ സാമൂഹിക അകലം, കൈകള്‍ കഴുകല്‍, കൂട്ടംകൂടുന്നത് ഒഴിവാക്കല്‍, മാസ്‌ക് ധരിക്കല്‍ എന്നിവ കൃത്യമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read also : ഐഎസ്ആര്‍ഒ ഗൂഢാലോചന; സിബിഐ റിപ്പോര്‍ട് സുപ്രീം കോടതി തിങ്കളാഴ്‌ച പരിശോധിക്കും