തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനക്കെതിരെ തുടർച്ചയായി വിമർശനങ്ങൾ ഉയരുന്ന പശ്‌ചാത്തലത്തിൽ പോലീസ് മേധാവി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്. എസ്‌പിമാർ മുതലുള്ള ഉദ്യോഗസ്‌ഥർ നേരിട്ട് പോലീസ് ആസ്‌ഥാനത്തെത്തി യോഗത്തിൽ പങ്കെടുക്കും.
കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഴുവൻ ഉന്നത ഉദ്യോഗസ്‌ഥരെയും നേരിട്ട് വിളിച്ചു ചേർത്തുള്ള യോഗം നടത്തുന്നത്. വിവിധ കോണുകളിൽ നിന്ന് പോലീസിന് എതിരായ വിമർശനം ശക്‌തമായതോടെയാണ് ഇത്തരത്തിൽ ഒരു യോഗം വിളിച്ചുചേർക്കാൻ പോലീസ് മേധാവി നിർബന്ധിതമായത്.
ആറ്റിങ്ങൽ പിങ്ക് പോലീസിന്റെ പരസ്യ വിചാരണയിൽ ഉൾപ്പെടെ കോടതി പോലീസിനെ നിശിതമായി വിമർശിച്ചിരുന്നു. മാത്രവുമല്ല മോൻസൺ മാവുങ്കൽ കേസിലും, മോഫിയ പർവീണിന്റെ ആത്‌മഹത്യ വിഷയത്തിലുമടക്കം പൊലീസിന് സംഭവിച്ച വീഴ്‌ചകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
പോക്‌സോ കേസുകൾ, സ്‌ത്രീകൾക്ക് എതിരെയുള്ള അതിക്രമ കേസുകൾ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യവും യോഗം വിശദമായി പരിഗണിക്കും. ഇതിന് പുറമെ നിലവിലെ മോശം പ്രതിച്ഛായ മാറ്റാനുള്ള കൂടുതൽ നിർദ്ദേശങ്ങളും, നടപടികളും യോഗത്തിന്റെ പരിഗണനയിൽ വന്നേക്കുമെന്നും സൂചനയുണ്ട്.
Read Also: മുല്ലപ്പെരിയാർ; കേരളത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും