ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും പറഞ്ഞു.
ഓടക്കൊല്ലിയിലെ വനത്തോട് ചേർന്ന പ്രദേശത്ത് ഒറ്റപ്പെട്ട് താമസിക്കുന്ന ഇവരുടെ വീട്ടിൽ ചൊവ്വാഴ്‌ച രാവിലെ രണ്ടര മണിയോടെയാണ് കാട്ടാനയെത്തിയത്. ശബ്‌ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലിനെ ഫോൺ ചെയ്‌ത് വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ വനപാലകരും മണിയുടെയും ഭാര്യ ലീലയുടെയും കുടുംബത്തിന്റെയും നിലവിളി കേട്ടോടിയെത്തിയ അയൽക്കാരും ആനയെ കാട്ടിലേക്ക് ഓടിച്ചു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. മുതുമലയിൽ വനം വകുപ്പ് തുറന്നുവിട്ട കോയമ്പത്തൂരിൽ നിന്ന് പിടികൂടിയ വിനായകനെന്ന കാട്ടാനയാണ് പ്രശ്‌നക്കാരനെന്ന് നാട്ടുകാർ പറഞ്ഞു.
Also Read: ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു