കാസർഗോഡ്: ജില്ലയിലെ പാണ്ടിക്കണ്ടം കാരക്കാട് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായ കൃഷിനാശമാണ് നിലവിൽ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളുടെ കൃഷിയിടങ്ങൾ കാട്ടാനകളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്.
ഭയം കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാർ വ്യക്തമാക്കുന്നുണ്ട്. ബേഡഡുക്ക പഞ്ചായത്തിലെ കുട്ട്യാനം, ബാലനടുക്കം അടക്കമുള്ള മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായിട്ട് നാളുകളായി. ഇതുവരെയും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആശങ്ക അറിയിക്കുന്നുണ്ട്.
വാഴ, കപ്പ, തെങ്ങ് തുടങ്ങിയ വിളകൾ നശിപ്പിക്കുന്നതിനൊപ്പം ജലസേചന പൈപ്പുകളും ആനകൾ നശിപ്പിക്കാറുണ്ട്. കുട്ട്യാനം, കാരക്കാട്, ബാലനടുക്കം പ്രദേശങ്ങളിൽ പട്ടിക വർഗ കോളനികൾ അടക്കം ഒട്ടേറെ വീടുകളുണ്ട്. ഇവിടെ കാട്ടാന എത്തിയതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. അതേസമയം ആനകളെ എങ്ങോട്ട് തുരത്തുമെന്ന ആശങ്കയിലാണ് ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർ.
Read also: ഷൊർണൂർ-നിലമ്പൂർ പാതയിൽ വൈദ്യുതീകരണം തുടങ്ങി