മലപ്പുറം : ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ പരിശോധനക്ക് ഇറങ്ങിയ തണ്ടർ ബോൾട്ട് സംഘത്തിന് നേരെ കാട്ടാന ആക്രമണം. കണ്ണൂർ സ്വദേശിയായ തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്. കരുളായി വനമേഖലയിൽ മാവോയിസ്‌റ്റ് പരിശോധന നടത്തുന്നതിന് ഇടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കാലിനും നട്ടെല്ലിനും പരിക്കേറ്റ ഉദ്യോഗസ്‌ഥൻ നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്.
പതിവ് നിരീക്ഷണത്തിന്റെ ഭാഗമായാണ് നിലമ്പൂർ എംഎസ്‌പി ക്യാമ്പിൽ നിന്നും 12 പേർ അടങ്ങുന്ന സംഘം പുറപ്പെട്ടത്. ഇവർ 6.45ന് വനംവകുപ്പിന്റെ നെടുങ്കയം ചെക്ക്പോസ്‌റ്റ് വഴിയാണ് കാട്ടിൽ പ്രവേശിച്ചു. തുടർന്ന് മണ്ണള, മഞ്ഞിക്കടവ് ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിലത്തേക്ക് ഉരുണ്ടുമാറുന്നതിന് ഇടയിലാണ് ആനയുടെ ചവിട്ടേറ്റത്.
കൂടെ ഉള്ള ആളുകൾ വെടിയുതിർത്തും, ബഹളം വച്ചുമാണ് ആനയെ പിന്തിരിപ്പിച്ചത്. വീഴ്‌ചയിൽ എസ്ഐയുടെ കാലിലെയും, വാരിയെല്ലിലെയും അസ്‌ഥി ഒടിഞ്ഞു. തുടർന്ന് പൂക്കോട്ടുപാടം സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത്. നിലവിൽ ചികിൽസയിൽ കഴിയുന്ന എഎസ്ഐ ഡാനിഷ് കുര്യന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി.
Read also : പന്തളം രാജകുടുംബാംഗം എന്ന പേരില്‍ കോടികളുടെ തട്ടിപ്പെന്ന് പരാതി