പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസവും പ്രദേശത്തിറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ വിളകൾ നശിപ്പിച്ചിരുന്നു. പനംകുറ്റി സ്വദേശിയായ ജോണിയുടെ പറമ്പിലെ വാഴ, പൈനാപ്പിൾ, തെങ്ങ് തുടങ്ങിയ വിളകൾ കഴിഞ്ഞ ദിവസം പ്രദേശത്തിറങ്ങിയ കാട്ടാന നശിപ്പിച്ചു. കൂടാതെ മറ്റ് നിരവധി കർഷകരുടെ പുരയിടങ്ങളിലും ഇവ നാശം വിതച്ചിട്ടുണ്ട്.
വിളകൾ നശിപ്പിക്കുന്നതിന് ഒപ്പം പറമ്പിൽ ജലസേചനത്തിനായി സ്‌ഥാപിച്ചിട്ടുള്ള പൈപ്പുകളും ആന നശിപ്പിച്ചു. നിലവിൽ ഏത് സമയത്തും പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്ന സ്‌ഥിതിയാണ് ഉള്ളതെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കി. അതിനാൽ തന്നെ പുറത്തിറങ്ങാൻ പോലും ആളുകൾക്ക് ഭയമാണെന്നും നാട്ടുകാർ വ്യക്‌തമാക്കുന്നുണ്ട്.
പീച്ചി-വാഴാനി വനത്തിൽ നിന്നുമാണ് ഇവിടേക്ക് കാട്ടാനകൾ ഇറങ്ങുന്നത്. 10 ലക്ഷത്തോളം രൂപ മുടക്കി ഇവിടെ നിർമിച്ച ഫെൻസിങ്ങും നിലവിൽ തകർന്നിട്ടുണ്ട്. അതേസമയം കാട്ടാനകൾ ജനവാസ മേഖലകളിൽ നാശം വിതയ്‌ക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ വനംവകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് കർഷകർ ആരോപണം ഉന്നയിക്കുന്നത്.
Read also : ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി