വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യം അതിരൂക്ഷമായി. ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെത്തിയ മൂന്ന് കാട്ടാനകളാണ് വ്യാപകമായി കൃഷിനാശം വരുത്തിയതായി റിപ്പോർട് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി മേഖലയിൽ എട്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ മൂന്ന് കാട്ടാനകളും ഇന്ന് പുലർച്ചയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്. പ്രദേശവാസികളായ റംഷീർ ചോലയ്‌ക്കൽ, നജ്‌മുദ്ദീൻ പുഴമൂല എന്നിവരുടെ തെങ്ങുകളും കമുകുകളും പച്ചക്കറി കൃഷിയും വ്യാപകമായി കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. ചെമ്പ്ര മലമേഖലയിൽ നിന്നാണ് കാട്ടാനക്കൂട്ടം പതിവായി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതെന്നാണ് പരാതി. കഴിഞ്ഞ ജൂലൈ 15ന് ആണ് ഇവ പുഴമൂലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയത്.
ചെമ്പ്ര മലയടിവാരത്തെ എരുമക്കൊല്ലി 1,2,22 ഡിവിഷനുകൾ, കുന്നമംഗലം വയൽ, അട്ടക്കാട്, പുഴമൂല, കാപ്പിക്കോട്, നാൽപത്തിയാറ്, കുന്നമ്പറ്റ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ കുറേ നാളുകളായിട്ട് കാട്ടാനശല്യം അതി രൂക്ഷമായി തുടരുകയാണ്. പകൽസമയങ്ങളിൽ പോലും ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്. ഇതുമൂലം ആളുകൾ ഏറെ ഭയത്തോടെയാണ് പുറത്തേക്ക് ഇറങ്ങുന്നത്. കഴിഞ്ഞ 14ന് എരുമക്കൊല്ലി ജനവാസ കേന്ദ്രത്തിന് സമീപത്തെ തേയിലത്തോട്ടത്തിലും രണ്ട് കാട്ടാനകൾ മണിക്കൂറുകളോളം തമ്പടിച്ചിരുന്നു.
പതിവായി കാട്ടാനകൾ ഇറങ്ങുന്ന ചെമ്പ്ര വനമേഖലയോട് ചേർന്ന ഭാഗങ്ങളിൽ കിടങ്ങുകളും മറ്റും സ്‌ഥാപിച്ചാൽ വന്യമൃഗ ശല്യം ഒരുപരിധിവരെ കുറയ്‌ക്കാനാകുമെന്നാണ് നാട്ടുകർ പറയുന്നത്. എന്നാൽ, കാട്ടാനശല്യം രൂക്ഷമായിട്ടും വനം വകുപ്പ് അധികൃതർ നടപടികൾ ഒന്നുംതന്നെ സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. വിഷയത്തിൽ വനം വകുപ്പ് കാണിക്കുന്ന അലംഭാവം മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Also: കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്‌സ്‌പ്രസ് അബുദാബി സർവീസ് പുനരാരംഭിച്ചു