പെരിന്തൽമണ്ണ: രണ്ടു വർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം തുറന്നതോടെ സന്ദർശകരുടെ ഒഴുക്ക്. കോവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കേന്ദ്രം തുറന്ന ആദ്യ ദിവസം തന്നെ നിരവധി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് വന്നത്. ഒരേസമയം 20 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. തിങ്കളാഴ്‌ചകളിൽ പ്രവേശനം ഇല്ല.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് സന്ദർശക സമയം. അഞ്ചരയ്‌ക്കുള്ളിൽ എല്ലാവരും താഴെ ഇറങ്ങണം. മൂന്ന് വർഷത്തോളം അടച്ചിട്ടിരുന്നതിനാൽ വന്യജീവികൾ ഉണ്ടാകാനുള്ള സാധ്യതയെ തുടർന്നാണ് നടപടി. കൂടാതെ, ഇടവഴികളിലൂടെയുള്ള യാത്ര അനുവദിക്കില്ല. നിലവിൽ പ്രവേശനം സൗജന്യമാണ്. ഇവിടെ നടന്നു കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത്തോടെ അടുത്ത മാസം മുതൽ പ്രവേശനത്തിന് ചാർജ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
നജീബ് കാന്തപുരം എംഎൽഎ വനം, ടൂറിസം വകുപ്പുമായി നടത്തിയ നിരന്തര ചർച്ചകൾക്ക് ശേഷമാണ് കേന്ദ്രം തുറന്നത്. കേന്ദ്രത്തിലെത്തിയ എംഎൽഎ ശുചിമുറികൾ, വിശ്രമ കേന്ദ്രം, റോഡ്, സുരക്ഷാ വേലി എന്നിവ സംബന്ധിച്ച വനം, ടൂറിസം വകുപ്പു ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി. ഒന്നാം ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ, 72 മണിക്കൂറിൽ ആർടിപിസിആർ പരിശോധന നടത്തി ഫലം കൈവശം ഉള്ളവർ, ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവർ എന്നിവർക്കാണ് പ്രവേശനം.
Read Also: കോവിഡ് പ്രതിരോധ പ്രവർത്തനം; ജനങ്ങളുടെ പിന്തുണ അനിവാര്യമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ