ഇരിട്ടി: ആറളം ഫാമിലെ വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എകെ ശശീന്ദ്രൻ, എംവി ഗോവിന്ദൻ, എംഎൽഎമാരായ കെകെ ശൈലജ, സണ്ണി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വെച്ചാണ് മന്ത്രിമാർ ജനപ്രതിനിധികളുമായും ഉദ്യോഗസ്‌ഥരുമായും ചർച്ച നടത്തുന്നത്.
വനം, പൊതുമരാമത്ത്, പട്ടിക വർഗ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്‌ഥർ അടങ്ങിയ വിദഗ്‌ധ സമിതിയും മന്തിമാർക്കൊപ്പം ആറളത്തെത്തിയിട്ടുണ്ട്. ആനമതിൽ, സൗരോർജവേലി തുടങ്ങി വിവിധ തരത്തിൽ വന്യജീവി ആക്രമണങ്ങൾ തടയുന്ന പദ്ധതികളാണ് പരിഗണനയിൽ ഉള്ളത്. അടുത്തിടെ ആറളം ഫാമിലെ ഒന്നാം ബ്ളോക്കിൽ ചെത്തുതൊഴിലാളിയായ കൊളപ്പ പാണലാട്ടെ പിപി റിജേഷ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപെട്ടിരുന്നു. ഇതേ തുടർന്നാണ് മന്ത്രിമാരുടെ സന്ദർശനം.
പട്ടികവർഗ ക്ഷേമ വകുപ്പിന്റെതാണ് ആറളം ഫാമും ആദിവാസി മേഖലയും ഉൾപ്പെടുന്ന ഏഴായിരത്തി അഞ്ഞൂറ് ഏക്കർ കാർഷിക മേഖല. 3500 ഭൂരഹിത ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ലക്ഷ്യമിട്ട രാജ്യത്തെ ഏറ്റവും വിപുലമായ ആദിവാസി സങ്കേതമാണിത്. ഒൻപത് ആദിവാസികൾ കാട്ടാന, കാട്ടുപന്നി ആക്രമണങ്ങളിൽ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. വനംവകുപ്പിന്റെ ആറളം സാങ്ച്വറി ഫാമിന്റെ അതിർത്തിയിലാണ്.
ഇവിടെ ഏകദേശം പത്തര കിലോമീറ്റർ വനാതിർത്തി തുറന്ന് കിടപ്പാണ്. ഇതിലൂടെയാണ് കാട്ടാനക്കൂട്ടം എത്തുന്നത്. 3500 ഏക്കറിൽ നേരത്തെ മുതൽ നേരിട്ട നഷ്‌ടം നികത്താൻ സർക്കാർ സഹായത്തിൽ ഫാമിനുള്ളിൽ വൈവിധ്യവൽക്കരണം നടപ്പിലാക്കി വരികയാണ്. ഇതിനായി നേരത്തെ പ്രഖ്യാപിച്ച 22 കോടിയുടെ ആനമതിൽ നിർമാണം ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.
Most Read: ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി