കണ്ണൂർ: നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്‌ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
“ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പാണ്. സർക്കാരിനെതിരായ ദുരാരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫിനെ തകർത്ത് കളയാമെന്ന് ചിലർ വിചാരിച്ചു. എന്നാൽ ഒന്നും നടന്നില്ല”- മുഖ്യമന്ത്രി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ വിശ്വാസികൾ സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭാര്യ കമലക്ക് ഒപ്പമാണ് മുഖ്യമന്ത്രി ധർമടത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയത്.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ സി രവീന്ദ്രനാഥ്, ജെ മേഴ്‌സിക്കുട്ടിയമ്മ, എസി മൊയ്‌തീൻ, ഇ ചന്ദ്രശേഖരൻ, ഇപി ജയരാജൻ എന്നിവരും വിവിധ ജില്ലകളിലെ ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.
Also Read: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ