കൊൽക്കത്ത: മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ വെച്ച് ജനവിധി തേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെ വെല്ലുവിളിയുമായി സുവേന്ദു അധികാരി. തൃണമൂലിൽ നിന്ന് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ ജനവിധി തേടുമെന്ന് മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാർട്ടി തന്നെ നന്ദിഗ്രാമിൽ മൽസരിപ്പിക്കുകയാണെങ്കിൽ മമതയെ 50,000 വോട്ടുകൾക്ക് പരാജയപ്പെടുത്തുമെന്നും അല്ലെങ്കിൽ രാഷ്‌ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ഇപ്പോൾ ഒരു പാർട്ടി അല്ലെന്നും കമ്പനിയായി മാറിയെന്നും സുവേന്ദു അധികാരി ആരോപിച്ചു.
മമതയും മരുമകൻ അഭിഷേകും സ്വേച്ഛാധിപത്യം നടത്തുന്ന തൃണമൂലിൽ നിന്ന് വിഭിന്നമായി ചർച്ച ചെയ്‌ത ശേഷം മാത്രമാണ് ബിജെപിയിൽ സ്‌ഥാനാർഥികളെ നിശ്‌ചയിക്കുകയെന്നും പാർട്ടി സ്‌ഥാനാർഥിത്വം ആവശ്യപ്പെടണമെന്നും അധികാരി വ്യക്‌തമാക്കി. തന്നെ അവിടെ സ്‌ഥാനാർഥി ആക്കുമോയെന്ന് അറിയില്ല, തന്നെ മൽസരിപ്പിക്കുന്നുണ്ടോയെന്ന കാര്യത്തിൽ പോലും യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു റോഡ് ഷോയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിന് മുൻപ് മാത്രമാണ് മമത നന്ദിഗ്രാമിനെ ഓർമിക്കുന്നത്. നന്ദിഗ്രാമിലെ ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണവർ. എന്നാൽ ഇത്തവണ അത് ഫലം ചെയ്യില്ല. അവരുടെ പാർട്ടിയെ ജനാധിപത്യപരമായി ജനങ്ങൾ വലിച്ചെറിയും, അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്‌ച നന്ദിഗ്രാമിലെ തെഖാലിയിൽ നടന്ന മമത ബാനർജിയുടെ യോഗത്തിൽ പങ്കെടുത്ത 30,000ത്തിലധികം ആളുകളെ മറ്റു സ്‌ഥലങ്ങളിൽ നിന്ന് കൊണ്ടുവന്നതാണെന്നും സുവേന്ദു അധികാരി ആരോപിച്ചു.
Read also: വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു; ‘താണ്ഡവ്’ അണിയറ പ്രവര്‍ത്തകര്‍