ശ്രീനഗർ: പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ ദീപിക സിങ് രാജാവത് കോൺഗ്രസിൽ ചേർന്നു. ഞായറാഴ്‌ച ജമ്മുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ദീപികയുടെ കോൺഗ്രസ് പ്രവേശനം. കർഷകർക്കൊപ്പം നിന്ന് പോരാടുമെന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ദീപിക പ്രതികരിച്ചു.
രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്‌തികളുടെ കൈകളിൽ നിന്ന് മോചിപ്പിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം ദീപിക വ്യക്‌തമാക്കിയിരുന്നു. കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് രാഹുലിനും സോണിയയ്‌ക്കുമൊപ്പം കേരളത്തിൽ നിന്ന് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെസി വേണുഗോപാൽ നേതാക്കൾ അടക്കമുള്ളവരാണെന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ മനസാക്ഷിയെ നടുക്കിയ കത്‌വ പീഡനക്കേസിൽ മരിച്ച കുട്ടിക്ക് നീതി ലഭിക്കുന്നതിനായി ഏറെ പോരാട്ടം നടത്തിയ അഭിഭാഷകയാണ് ദീപിക സിങ്. കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിക്കും പിന്നാലെ പാർട്ടിയിലേക്കെത്തിയ ദീപികയുടെ വരവും അണികൾ ആഘോഷിക്കുകയാണ്.
Also Read: ‘ആധുനിക സ്‍ത്രീകള്‍ക്ക് വിവാഹത്തിനോ പ്രസവിക്കുന്നതിനോ താൽപര്യമില്ല’; കർണാടക ആരോഗ്യമന്ത്രി