ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്‍ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താൽപര്യമില്ലെന്ന വിവാദ പ്രസ്‌താവനയുമായി കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുക ആയിരുന്നു മന്ത്രി.
‘ഇത് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഒരുപാട് ആധുനിക സ്‍ത്രീകള്‍ അവിവാഹിതർആയിരിക്കാനാണ് ആഗ്രഹിക്കുന്നത്. വിവാഹം കഴിച്ചാല്‍ തന്നെ ഇവര്‍ക്ക് പ്രസവിക്കാന്‍ താൽപര്യമില്ല. വാടക ഗര്‍ഭധാരണമാണ് അവര്‍ക്ക് താൽപര്യം. അവരുടെ ചിന്തയില്‍ കാര്യമായ മാറ്റമുണ്ടായിരിക്കുന്നു. അത് നല്ലതല്ല’- മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ സമൂഹത്തിൻമേലുള്ള പാശ്‌ചാത്യ സ്വാധീനത്തെ വിമർശിച്ച അദ്ദേഹം ആളുകൾ തങ്ങളുടെ മാതാപിതാക്കൾ തങ്ങളോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. ‘നിർഭാഗ്യവശാൽ നമ്മൾ ഇന്ന് പടിഞ്ഞാറൻ മാതൃകയാണ് പിന്തുടരുന്നത്. നമ്മുടെ മാതാപിതാക്കൾ പോലും നമ്മുടെ കൂടെ ഉണ്ടാവണമെന്ന് നമുക്ക് ആവശ്യമില്ല’- മന്ത്രി പറഞ്ഞു
ഏഴു ഇന്ത്യക്കാരില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ട്. സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നത് ഒരു കലയാണ്. യോഗയിലൂടേയും ധ്യാനത്തിലൂടെയും ആ കല നമ്മള്‍ ലോകത്തിന് പഠിപ്പിച്ചു കൊടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Kerala News: ചർച്ചകൾ പൂർത്തിയായി; കെപിസിസി ഭാരവാഹി പട്ടിക ഹൈക്കമാൻഡിന് കൈമാറും