ന്യൂഡെൽഹി: കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. പട്ടിക നാളെ ഹൈക്കമാൻഡിന് കൈമാറുമെന്ന് കെപിസിസി വൃത്തങ്ങൾ അറിയിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചർച്ചകളിൽ മുതിർന്ന നേതാക്കൾ തൃപ്‌തരാണെന്ന് കരുതുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അസ്വാരസ്യങ്ങളും പരസ്യ വിമർശനങ്ങളും ഇല്ലാതെയാണ് പുനഃസംഘടനാ ചർച്ചകൾ നേതൃത്വം പൂർത്തിയാക്കിയത്. ഡിസിസി പട്ടികയിലെ വിമർശനങ്ങൾ കണക്കിലെടുത്ത് ഗ്രൂപ്പുകളെ കൂടി വിശ്വാസത്തിൽ എടുത്തായിരുന്നു ഇത്തവണ ഭാരവാഹി പട്ടികയിലെ ചർച്ചകൾ. ശിവദാസൻ നായർ, വിഎസ് ശിവകുമാർ, വിപി സജീന്ദ്രൻ, വിടി ബൽറാം, ശബരീനാഥൻ എന്നിവർ ഭാരവാഹികളായേക്കും. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന എവി ഗോപിനാഥിനും പട്ടികയിൽ സ്‌ഥാനം നൽകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജമാൽ മണക്കാടന്റെ പേര് ട്രഷറർ സ്‌ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനാൽ പത്‌മജ വേണുഗോപാൽ, ബിന്ദു കൃഷ്‌ണ എന്നിവർ ഭാരവാഹികളായേക്കും. സുമ ബാലകൃഷ്‌ണൻ, ജ്യോതി വിജയകുമാർ അടക്കമുള്ളവരുടെ പേരുകളും പരിഗണനയിലാണ്. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികൾ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നാല് തവണ ചർച്ച നടത്തിയിരുന്നു. വിഡി സതീശൻ കേരളത്തിലേക്ക് മടങ്ങിയെങ്കിലും കെ സുധാകരൻ ഡെൽഹിയിൽ തുടരുന്നുണ്ട്. നാളെ പട്ടിക ഹൈക്കമാൻഡിന് കൈമാറുകയാണെങ്കിൽ പ്രഖ്യാപനവും ഉടനുണ്ടാകുമെന്ന് നേതാക്കൾ വ്യക്‌തമാക്കി.
Also Read: മാനസികാരോഗ്യ സാക്ഷരത അനിവാര്യം; ആരോഗ്യമന്ത്രി