കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. പോളിംഗ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്‌റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്.
ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നും ചിട്ടയായ സംഘടനാ പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും എന്‍ഡിഎ സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും.
ആദ്യം എണ്ണുക പോസ്‌റ്റല്‍ ബാലറ്റുകളും, സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്‌തമാകും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുകയെന്നാണ് സൂചന.
Read Also: ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്; ദിലീപിന് നിർണായകം