കാബൂൾ: താലിബാൻ അധികാരം ഏറ്റെടുത്തതോടെ അഫ്‌ഗാനിസ്‌ഥാനിൽ വനിതാ ജഡ്‌ജിമാർ വേട്ടയാടപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു. സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് താലിബാൻ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങനെയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. നിലവിൽ താലിബാൻ മോചിപ്പിച്ച കുറ്റവാളികൾ പലായനം ചെയ്യാൻ കഴിയാതെ അഫ്‌ഗാനിൽ തുടരുന്ന ജഡ്‌ജിമാരുടെ വീടുകൾ തിരഞ്ഞുപിടിച്ച് ഭീഷണി മുഴക്കുകയാണ്. ഇതോടെ അഫ്‌ഗാനിൽ ജഡ്‌ജിമാരുടെ നില കൂടുതൽ വഷളാകുകയാണ്.
പലായനം ചെയ്യാത്ത ജഡ്‌ജിമാരുടെ വീടുകൾ തേടിപ്പിടിച്ചാണ് നിലവിൽ ആക്രമണ ഭീഷണി മുഴക്കി കുറ്റവാളികൾ എത്തുന്നത്. നാലോ അഞ്ചോ താലിബാൻ അംഗങ്ങൾ വന്ന് തന്റെ വീട്ടിലുള്ളവരോട് ഈ വനിതാ ജഡ്‌ജി എവിടെയാണെന്ന് ചോദിച്ച് ആക്രോശിച്ചതായി അഫ്‌ഗാനിൽ നിന്നും പലായനം ചെയ്‌ത വനിതാ ജഡ്‌ജി മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. അവരെല്ലാം താൻ ജയിലിലടക്കാൻ വിധിച്ച കുറ്റവാളികൾ ആയിരുന്നെന്നും, രാജ്യത്തെ വനിതാ ജഡ്‌ജിമാരുടെ ജീവൻ അപകടത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ജനുവരിയിൽ അഫ്‌ഗാനിൽ 2 വനിതാ ജഡ്‌ജിമാരെയാണ് താലിബാൻ വധിച്ചത്.
രാജ്യത്തെ കുറച്ചു ജഡ്‌ജിമാരെ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് വുമൺ ജഡ്‌ജസിലെ (ഐഎഡബ്ള്യുജെ) മനുഷ്യാവകാശ സന്നദ്ധ പ്രവർത്തകരുടെയും വിദേശ സഹപ്രവർത്തകരുടെയും കൂട്ടായ സഹായത്തോടെ കഴിഞ്ഞ ആഴ്‌ചകളിൽ രക്ഷിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം ജഡ്‌ജിമാരും ഇപ്പോഴും അഫ്‌ഗാനിൽ തന്നെയാണ്.
Read also: എസ്ബിഐ യോനോ ആപ്പ് നാളെ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമാവും