ഇടുക്കി: വിവാദ ഉത്തരവിന്റെ മറവിൽ മരമുറിച്ച കർഷകർക്കെതിരെ കേസെടുക്കാൻ മൂന്നാർ ഡിഎഫ്‌ഒ (ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസ്)യുടെ സമ്മർദ്ദം. ജൂലൈ അഞ്ചിന് ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഉദ്യോഗസ്‌ഥർക്ക് കത്തയച്ചു.
പട്ടയഭൂമിയിലെ ചന്ദനമരങ്ങൾ ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി നൽകുന്നതായിരുന്നു 2020 ഒക്‌ടോബർ 24ന് റവന്യൂ ഉത്തരവ്. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു സംസ്‌ഥാനത്തൊട്ടാകെ വ്യാപക മരംകൊള്ള നടന്നത്. എന്നാൽ, മരംമുറിച്ച ഇടുക്കിയിലെ പാവപ്പെട്ട കർഷകരെയും പ്രതിക്കൂട്ടിലാക്കുന്നതാണ് അഞ്ചാം തീയതി പുറത്തിറങ്ങിയ ഡിഎഫ്‌ഒയുടെ ഉത്തരവ്.
വിവാദമായ റവന്യൂ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ മരമുറിച്ച എല്ലാ കർഷകർക്കും എതിരെ കേസെടുക്കാൻ നിർദ്ദേശം നൽകുന്നതാണ് ഡിഎഫ്‌ഒയുടെ ഉത്തരവ്. പക്ഷേ, ഇതുവരെയും അത്തരത്തിൽ കേസുകളൊന്നും രജിസ്‌റ്റർ ചെയ്യപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്നാണ് നേര്യമംഗലം, അടിമാലി, ദേവികുളം റേഞ്ച് ഫോറസ്‌റ്റ് ഓഫീസർമാർക്ക് വീണ്ടും കത്തയച്ചിരിക്കുന്നത്.
Also Read: കോവിഡ് മരണ കണക്ക് സർക്കാർ പുറത്തു വിട്ടില്ലെങ്കിൽ കോൺഗ്രസ് ഇടപെടും; വിഡി സതീശൻ