സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൽസരം ആവേശകരമായ അന്ത്യത്തിലേക്ക്. മഴമൂലം ആദ്യദിവസത്തെ കളി പൂർണമായും ഉപേക്ഷിച്ച സാഹചര്യത്തിൽ റിസർവ് ദിനമായ ഇന്ന് കൂടി കളി നീട്ടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സമനിലയ്‌ക്കാണ് കൂടുതൽ സാധ്യതയെങ്കിലും ഇരുടീമുകളും ജയം തേടിയാണ് ഇറങ്ങുന്നത്.
അഞ്ചാം ദിവസമായ ഇന്നലെ മൽസരം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 64 റൺസ് നേടിയിട്ടുണ്ട്. ഇതോടെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയ്‌ക്ക് 32 റൺസ് ലീഡായി. ഓപ്പണർമാരായ രോഹിത് ശർമയും, ഗില്ലും പുറത്തായി. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും, ചേതേശ്വർ പൂജാരയുമാണ് ക്രീസിലുള്ളത്.
നേരത്തെ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്‌സ് 249 റൺസിൽ അവസാനിച്ചിരുന്നു. ഇന്നലെ രണ്ടിന് 101 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന് 148 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകളും നഷ്‌ടമായി. വലിയ ലീഡിലേക്ക് പോകുമെന്ന് കരുതിയ അവരുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വെറും 32 റൺസിൽ ഒതുക്കിയത് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ബൗളിംഗാണ്.
നാല് വിക്കറ്റുമായി കളം നിറഞ്ഞ ഷമിയാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്. ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് നേടി. അശ്വിന്‍ രണ്ട് വിക്കറ്റും ജഡേജ ഒരു വിക്കറ്റും വീഴ്‌ത്തി. ബുമ്രക്ക് വിക്കറ്റ് ഒന്നും നേടാനായില്ല. ഇന്ന് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് പുനഃരാരംഭിക്കുമ്പോൾ ആദ്യ രണ്ട് സെഷനുകൾക്കുള്ളിൽ തന്നെ പുറത്താക്കുക എന്നതായിരിക്കും ന്യൂസിലൻഡിന്റെ ലക്ഷ്യം. അങ്ങനെയെങ്കിൽ അവസാന സെഷനുകളിൽ കൂറ്റനടി നടത്തി മൽസരം കൈപ്പിടിയിലാക്കാമെന്ന് കിവീസ് കരുതുന്നു.
Read Also: ഓസ്ട്രേലിയൻ തീരത്തെ ‘ഗ്രേറ്റ് ബാരിയർ റീഫ്’ അപകട ഭീഷണിയിൽ; യുനെസ്‌കോ