ഡെൽഹി: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യുനമർദ്ദം നാളെ യാസ് ചുഴലിക്കാറ്റാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ തീരങ്ങളിലെ സംസ്‌ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം. അപകട സാധ്യതാ മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.
പാരാദ്വീപിനും സാഗർദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗത്തിൽ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ ഒഡീഷയിലെ ബാലസോറിൽ നിന്ന് 700 കിലോമീറ്റർ അകലെയാണ് ന്യൂനമർദ്ദം ഉള്ളത്.
ചുഴലിക്കാറ്റിന് മുന്നോടിയായി കടലിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കരുതൽ വേണമെന്ന് പ്രധാനമന്ത്രി ഉന്നത തല യോഗത്തിൽ നിർദ്ദേശം നൽകി. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡീഷ, പശ്‌ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്താനാണ് പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചത്. തീരങ്ങളിൽ ഇതുവരെ സ്വീകരിച്ച നടപടികളും, തുടർ പ്രവർത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷാ പ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്‌റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാൾ ഉൾക്കടലിൽ മീൻപിടുത്തം നിരോധിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ മഴ തുടരും. കേരളത്തിലേക്കുള്ള കാലവർഷത്തിന്റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്‌ഥാ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട് തുടരുകയാണ്.
Kerala News: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന്; നിയമസഭാ സമ്മേളനം 14 വരെ