കാസർഗോഡ്: ലോക്ക്ഡൗണിന്റെ മറവിൽ കടത്താൻ ശ്രമിച്ച 450 ലിറ്റർ കർണാടക മദ്യവുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്‌റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച മദ്യം കാസർഗോഡ് എക്‌സൈസ് സ്‌ക്വാഡാണ് പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശി 20 വയസുകാരൻ റിതേഷാണ് പിടിയിലായത്.
ഹൊസങ്കടിയിലെ ചെക്ക് പോസ്‌റ്റിൽ എക്‌സൈസ് സംഘം കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ പോവുകയായിരുന്നു റിതേഷ്. പിന്നാലെ പിന്തുടർന്ന എക്‌സൈസ് സംഘം റിതേഷിനെ പിടികൂടി. ഡ്രൈവർ സീറ്റിലൊഴികെ മറ്റെല്ലായിടത്തും മദ്യക്കുപ്പികൾ പെട്ടിയിലാക്കി അടുക്കിവച്ച നിലയിലായിരുന്നു.
750 മില്ലിലിറ്റർ വീതമുള്ള 12 കുപ്പികളിലാക്കി അൻപത് പെട്ടി കർണാടക മദ്യമാണ് പിടിച്ചെടുത്തത്. കേരളത്തിലും കർണാടകത്തിലും ലോക്ക്ഡൗൺ ആണെങ്കിലും കർണാടകത്തിൽ രാവിലെ 10 വരെ മദ്യവിൽപ്പന ശാലകൾ തുറക്കാം. ഇത് മുതലെടുത്താണ് കാസർഗോഡേക്ക് വ്യാപക മദ്യക്കടത്ത്.
ലോക്ക്ഡൗൺ സാഹചര്യം മറയാക്കി കർണാടകത്തിൽ നിന്നും വലിയ തോതിൽ മദ്യം കടത്താനുള്ള ശ്രമം ഉണ്ടെന്നും നടപടികൾ കർശനമാക്കിയെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. ഇന്നലെ കാഞ്ഞങ്ങാട് പെരളത്ത് നിന്നും 3000ത്തിലധികം കുപ്പി മദ്യം പിടിച്ചെടുത്തിരുന്നു.
Also Read: വാക്‌സിനുകൾ പുതിയ വകഭേദത്തിന് ഫലപ്രദമാണോന്ന് ഉറപ്പില്ല; ഡബ്‌ള്യുഎച്ച്ഒ