തിരുവനന്തപുരം: കേരളം 46 മണിക്കൂർ നെഞ്ചിടിപ്പോടെ കാത്തിരുന്നത് വെറുതെയായില്ല. ദുരന്തപ്രതികരണ സേനയും എവറസ്‌റ്റ് കീഴടക്കിയവരും പര്‍വതാരോഹകരും അടക്കം ഒരു വലിയ സംഘം കൈകോര്‍ത്തപ്പോള്‍ ബാബുവിന് തിരികെ കിട്ടിയത് രണ്ടുദിവസമായി മുറുകെ പിടിച്ചിരുന്ന തന്റെ ജീവൻ തന്നെ. കേരളം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
‘ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്‌ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിൽസയും പരിചരണവും എത്രയും പെട്ടെന്ന് നൽകും. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജിഒസി ലഫ്‌റ്റനന്റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു.
രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്‌റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, വനംവകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു’; മുഖ്യമന്ത്രി ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
ഇന്ന് രാവിലെ 10.20ഓടെയാണ് ബാബുവുമായി ആര്‍മി സംഘം മലമുകളിലെത്തിയത്. ഇനി ഹെലികോപ്‌ടറിലൂടെ എയര്‍ലിഫ്‌റ്റ് ചെയ്യുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. കയറുകെട്ടി ബാബുവിനടുത്തെത്തിയ ദൗത്യ സംഘത്തിലെ സെെനികൻ ബാബുവിന് ആദ്യം വെള്ളം നല്‍കി. ശേഷം റോപ്പ് ഉപയോഗിച്ച് സെെനികൻ ബാബുവിനെ മുകളിലേക്ക് ഉയർത്തുകയായിരുന്നു. മലമുകളിൽ എത്തിയ ശേഷം സൈനികർക്ക് ചുംബനം നൽകിയാണ് ബാബു സന്തോഷം പ്രകടിപ്പിച്ചത്. ബാബുവിന് വേണ്ട ചികിൽസ നൽകാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്.
Also Read: മഞ്ഞുവീഴ്‌ച; അരുണാചലിൽ കാണാതായ സൈനികരുടെ മരണം സ്‌ഥിരീകരിച്ചു