കാസർഗോഡ്: സ്വന്തമെന്ന് പറയാൻ ഒരു വീടില്ലാത്തവർക്കായി സ്‌നേഹ ഭവനം ഒരുക്കാൻ സൈക്കിൾ യാത്രയുമായി രണ്ട് യുവാക്കൾ. വയനാട് അമ്പലവയൽ സ്വദേശികളായ ടിആർ റനീഷും കെജി നിജിനും ആണ് ഈ ഒരു ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചത്. 40 ദിവസം മുൻപ് യാത്ര പുറപ്പെട്ട ഇവർ വെറും ഒരു രൂപയാണ് സംഭാവനയായി ആവശ്യപ്പെടുന്നത്.
സംസ്‌ഥാനത്തെ നിർധനരും രോഗികളുമായ അഞ്ച് പേർക്ക് സ്‌ഥലം വാങ്ങി വീടുവെച്ച് നൽകാനാണ് ഈ യാത്ര. നഗര-ഗ്രാമങ്ങളിൽ കണ്ടുമുട്ടുന്നവരോട് റനീഷും നിജിനും ഒരുരൂപ മാത്രമാണ് ആവശ്യപ്പെടുന്നതെങ്കിലും കൂടുതൽ നൽകിയാലും സ്വീകരിക്കും. യാത്രയുടെ ലക്ഷ്യം സൂചിപ്പിക്കുന്ന ബോർഡും സംഭാവനപ്പെട്ടിയും സൈക്കിളിലുണ്ട്. ഗൂഗിൾ പേ വഴിയും സഹായിക്കാം. ഇത്തരത്തിൽ ഒരുലക്ഷം രൂപയാണ് 39 ദിവസംകൊണ്ട് ഇവർ ശേഖരിച്ചത്. ഈ തുക വീടുകൾ നിർമിക്കാൻ വേണ്ടി പറഞ്ഞുറപ്പിച്ചിരിക്കുന്ന സ്‌ഥലത്തിന്റെ ഉടമക്ക് നൽകിക്കഴിഞ്ഞു.
കൊട്ടിയൂരിൽ നിന്ന് തുടങ്ങിയ യാത്ര കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഉൾപ്രദേശങ്ങളിൽകൂടി സഞ്ചരിച്ചാണ് രാജപുരത്ത് എത്തിയത്. അടുത്തദിവസം കാസർഗോഡ് എത്തുന്നതോടെ ദേശീയപാതയിലൂടെ ആയിരിക്കും യാത്ര. 11 മാസം കൊണ്ട് സംസ്‌ഥാനമൊട്ടാകെ സഞ്ചരിച്ച് സഹായം തേടും. തുടർന്ന് മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പോകും. രണ്ടുവർഷം കൊണ്ട് ഭാരതയാത്ര പൂർത്തിയാക്കും. 42 ലക്ഷം രൂപയാണ് യാത്രയിലൂടെ ഇവർ ലക്ഷ്യമിടുന്നത്.
വയനാട് ജില്ലയിൽ അമ്പലവയൽ സ്വദേശിയായ ജോഷി ഇവരുടെ സഹായമനസറിഞ്ഞ് 20 സെന്റ് സ്‌ഥലം വിപണി വിലയേക്കാൾ കുറച്ച് നൽകാൻ തയ്യാറായി. ഇവിടെയാണ് 600 ചതുരശ്രയടി വിസ്‌തീർണമുള്ള അഞ്ച് വീടുകൾ ഒരുക്കുക.
ഒരു രൂപ ചലഞ്ചിൽ പങ്കെടുക്കുന്ന ആർക്കും സഹായം ലഭ്യമാക്കേണ്ട അഞ്ച് പേരെ നിർദ്ദേശിക്കാം. ഈ നിർദ്ദേശങ്ങളിൽ ഏറ്റവും അർഹർക്കായിരിക്കും വീടൊരുക്കി നൽകുക. ഓരോ ദിവസവും രാവിലെ 11ന് തുടങ്ങുന്ന യാത്ര രാത്രി ഒൻപതോടെ അവസാനിപ്പിക്കും. സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്തി ടെന്റ് അടിച്ചാണ് രാത്രി കഴിച്ചുകൂട്ടുന്നത്. സ്വകാര്യ സ്‌കൂൾ അധ്യാപകനാണ് നിജിൻ. മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് റനീഷ്.
Most Read: ‘പ്ളാസ്‌റ്റിക് ഭൂമിക്ക് ഭീഷണി’; അക്കാര്യം മനുഷ്യരേക്കാൾ അറിയാം ഈ അരയന്നത്തിന്