ന്യൂഡൽഹി: ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശം ഉറപ്പാക്കിയ 2005 ലെ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉറപ്പാക്കി സുപ്രിം കോടതി. 2005 സെപ്റ്റംബർ 9 നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്ത് പെൺമക്കൾക്കും തുല്യ അവകാശം ഉറപ്പാക്കിയത്. ഈ ഭേദഗതി പ്രകാരം പെൺമക്കൾക്ക് സ്വത്തിലുള്ള അവകാശത്തിന് മുൻകാല പ്രാബല്യമുണ്ടോ എന്നായിരുന്നു കോടതി പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2005 സെപ്റ്റംബർ 9 ന് മുൻപ് ജനിച്ച പെൺകുട്ടികൾക്കും അതേ കാലയളവിലോ മുൻപോ ഉള്ള സ്വത്തിന് അവകാശം ഉണ്ടെന്ന് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ച വിധി പ്രഖ്യാപിച്ചു.
പിതാവിന്റെ മരണം കൊണ്ടല്ല പെൺമക്കൾക്കും സ്വത്തിൽ അവകാശം കൈവരുന്നതെന്നും ഈ നിയമപ്രകാരം മകനൊപ്പം മകൾക്കും അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ” വിവാഹം കഴിയുന്നത് വരെ മാത്രമേ മകൻ മകനാവുകയുള്ളൂ, എന്നാൽ മകളാവട്ടെ ജീവിതത്തിലുടനീളം സ്നേഹസമ്പന്നയായ മകളായിരിക്കും ” എന്ന 1996 ലെ സുപ്രിം കോടതിയുടെ തന്നെ പരാമർശം ആവർത്തിച്ചുകൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.
വിവിധ ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഇതുമായി ബന്ധപ്പെട്ട് തീർപ്പാവാതെ നിലവിലുള്ള കേസുകൾ മുഴുവൻ ഈ വിധിയുടെ അടിസ്ഥാനത്തിൽ ആറു മാസത്തിനകം തീർപ്പാക്കണം.