തിരുവനന്തപുരം: ഡിസംബർ 17 മുതൽ സംസ്‌ഥാനത്തെ അധ്യാപകരോട് സ്‌കൂളിലെത്താൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്. പത്ത്, പ്ളസ് ടു ക്ളാസുകളിലെ അധ്യാപകരോടാണ് സ്‌കൂളുകളിൽ എത്താൻ നിർദേശം നൽകിയിരിക്കുന്നത്. ഒരു ദിവസം 50 ശതമാനം പേർ എന്ന രീതിയിലാണ് അധ്യാപകർ സ്‌കൂളുകളിൽ ഹാജരാകേണ്ടത്.
പത്ത്, പ്ളസ് ടു ക്‌ളാസുകളിലേക്ക് ജനുവരിയോടെ കുട്ടികൾ എത്തുമെന്ന രീതിയിലാണ് സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
പത്ത്, പ്ളസ് ടു ക്ളാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ 50 ശതമാനം വീതം ഓരോ ദിവസവും സ്‌കൂളിൽ എത്തണമെന്നാണ് നിർദ്ദേശം. ഡിസംബർ 17 മുതൽ നിർദേശം പ്രാബല്യത്തിൽ വരും. അതിനുശേഷം കുട്ടികളുടെ റിവിഷൻ ക്ളാസുകളെ കുറിച്ചും പ്രാക്‌ടിക്കൽ ക്ളാസുകളെ കുറിച്ചും തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഇതുവരെ നടന്ന ഓൺലൈൻ ക്ളാസുകൾ പത്താം ക്ളാസുകാർക്ക് ജനുവരി 15ന് മുൻപായും, പ്ളസ് ടു ക്ളാസുകാർക്ക് ജനുവരി 30ന് മുൻപായും പൂർത്തിയാക്കണം. അതിനുശേഷം റിവിഷൻ ക്ളാസുകളും പ്രാക്‌ടിക്കൽ ക്ളാസുകളും നടക്കും. ഈ ക്ളാസുകൾ അതാത് സ്‌കൂളുകളിൽ വെച്ചാകും നടത്തുക. ഇതിനുള്ള ക്രമീകരണങ്ങൾ ഇപ്പോൾ നടന്നുവരികയാണ്.
Read also: സ്‌ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യം; വേറിട്ട പ്രഖ്യാപനവുമായി സ്‌കോട്‌ലൻഡ്