കണ്ണൂർ: ഇരിട്ടിയിൽ കോഴി ഫാമിലെ വളർത്തു കോഴികൾ ചത്തനിലയിൽ. ഇരിട്ടി താലൂക്ക് ആശുപത്രിക്ക് സമീപം നല്ലക്കണ്ടി പ്രദീപന്റെ ഫാമിലെ 150 കോഴികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. അജ്‌ഞാത ജീവി കടിച്ചുകൊന്നതാണ് എന്നാണ് പരാതി.
വീടിനോട് ചേർന്ന് ഹോട്ടൽ നടത്തുകയായിരുന്ന പ്രദീപൻ ലോക്ക്ഡൗൺ കാരണം സ്‌ഥാപനം കോഴിഫാമാക്കി മാറ്റുകയായിരുന്നു. ഒരു വർഷത്തോളമായി കോഴികളെ വളർത്തി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഉപജീവനം.
രാവിലെ തീറ്റ കൊടുക്കാനായി കൂടിനടുത്തേക്ക് വന്നപ്പോഴാണ് കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത്. മുണ്ടയാട് പൗൾട്രി ഫാമിൽ നിന്ന് വാങ്ങിയ 3 മാസത്തോളം പ്രായമായ കോഴികളെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. ഇരിട്ടി വെറ്ററിനറി ഡോക്‌ടർ ശരത്, നഗരസഭാ കൗൺസിലർ കെ നന്ദനൻ, കണ്ണൂരിൽ നിന്നുള്ള മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ സ്‌ഥലം സന്ദർശിച്ചു.
ഒരാഴ്‌ച മുൻപ് ഉളിക്കൽ മാട്ടറയിലും സമീപ പ്രദേശങ്ങളിലുമുള്ള ആറോളം പേരുടെ പത്തോളം ആടുകളെ സമാനമായ രീതിയിൽ അജ്‌ഞാത ജീവി കടിച്ചുകൊന്നിരുന്നു. ഇതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും വനപാലകരും സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഏതു വിഭാഗത്തിലുള്ള ജീവിയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്‌ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
Read also: ‘സാനി കൈദം’; ഷൂട്ടിങ് പുനരാരംഭിച്ചെന്ന് കീർത്തി സുരേഷ്