കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്‌ച തുടർക്കഥയാകുന്നു. കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിൽസയിൽ ഉണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം അധികൃതർ പോലീസിനെ അറിയിച്ചത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്.
കുതിരവട്ടത്ത് നിന്നും ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ചാണ് 21കാരൻ ചാടിപ്പോയത്. പിന്നീട് മെഡിക്കൽ കോളേജ് പോലീസിന്റെ അന്വേഷണത്തിൽ ചാടിപ്പോയ യുവാവിനെ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തി, മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. സംഭവത്തിൽ കോടതിയിൽ റിപ്പോർട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഒരു സ്‌ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയിരുന്നു. ഒരേ കോമ്പൗണ്ടിലെ രണ്ട് കെട്ടിടങ്ങളിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശിനിയായ ഉമ്മുകുൽസു, നടക്കാവ് സ്വദേശിയായ ഷംസുദ്ദീനുമാണ് ചാടിപ്പോയത്.
അന്വേഷണത്തിനിടെ ഉമ്മുകുൽസുവിനെ മലപ്പുറത്ത് നിന്നും ഷംസുദ്ദീനെ കോഴിക്കോട് നഗരത്തിൽ നിന്നുമാണ് പിടികൂടിയത്. കുളിമുറിയോട് ചേർന്ന പഴയ ഭിത്തി വെള്ളം ഒഴിച്ച് കുതിർത്ത ശേഷം പ്‌ളേറ്റ് കൊണ്ട് തുരന്നാണ് സ്‌ത്രീ പുറത്തു കടന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ വീഴ്‌ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
ദിവസങ്ങൾക്ക് മുമ്പ് അന്തേവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് മഹാരാഷ്‌ട്ര സ്വദേശിയായ യുവതി കൊല്ലപ്പെട്ടിരുന്നു. അഞ്ചാം വാർഡിലെ പത്താം സെല്ലിലായിരുന്നു കൊലപാതകം നടന്നത്. ഇതേ വാർഡിലുള്ള അന്തേവാസിയായ യുവതിയാണ് ഭിത്തി തുരന്ന് പുറത്ത് ചാടിയത്. അതേസമയം ബുധനാഴ്‌ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്‌ച പുലർച്ചെ മാത്രമാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്നിരുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെ ആധുനികവൽക്കരിക്കുക, അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, രോഗീ സൗഹൃദമാക്കുക തുടങ്ങിയവ സംബന്ധിച്ച് പ്രത്യേക സമിതിയെ വച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കുവാന്‍ മന്ത്രി ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Most Read: ഉദ്ദവ് താക്കറെ-ചന്ദ്രശേഖർ റാവു കൂടിക്കാഴ്‌ച ഇന്ന് നടക്കും; നിർണായകം