മുംബൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു (കെസിആർ) ഇന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായും എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും മുംബൈയിൽ കൂടിക്കാഴ്‌ച നടത്തും. ഭരണകക്ഷിയായ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യ സാധ്യതകൾ തേടിയാണ് നിർണായക കൂടിക്കാഴ്‌ച നടക്കുന്നത്.
ബിജെപി രാജ്യത്തെ നശിപ്പിക്കുമെന്നും അതിന് മുൻപ് തടയണമെന്നും ആഹ്വാനം ചെയ്‌ത ശേഷമാണ് കെസിആറിന്റെ നീക്കം. പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായും ചന്ദ്രശേഖർ റാവു ഉടൻ ചർച്ച നടത്തും. ജനതാദൾ നേതാവ് എച്ച്ഡി ദേവഗൗഡ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ എന്നിവർ കെസിആറിന്റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
ബിജെപി ഇതര പാർട്ടികൾ ഭരണത്തിലുള്ള സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഡെൽഹിയിൽ ഉടൻ ചേരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ചർച്ചക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് ഇന്നത്തെ നിർണായക കൂടിക്കാഴ്‌ച നടക്കുക.
Read Also: യുദ്ധഭീതിയിൽ യുക്രൈൻ; ആശങ്കയായി റഷ്യയുടെ മിസൈൽ പരീക്ഷണം