തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. എന്നാല്‍ ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് തന്നെയാണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ക്കായി രോഗം സ്‌ഥിരീകരിച്ചവരുടെ സാംപിളുകള്‍ പൂനെ വൈറോളജി ഇൻസ്‍റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വിദേശത്ത് നിന്നും വന്ന 6 പേര്‍ക്ക് രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്‌ഥാനത്തും കര്‍ശന ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവില്‍ ബ്രിട്ടനില്‍ നിന്നും കേരളത്തില്‍ എത്തി രോഗം സ്‌ഥിരീകരിച്ചവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്തി പരിശോധനക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. എന്നാല്‍ വീട്ടുകാര്‍ ഒഴികെ മറ്റാരുമായും ഇവര്‍ക്ക് അധികം സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്നത് കണക്കിലെടുത്ത് സംസ്‌ഥാനത്തെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
70 ശതമാനത്തില്‍ അധികം വ്യാപനശേഷിയുള്ള കോവിഡ് വൈറസാണ് ഇപ്പോള്‍ ജനിതകമാറ്റം സംഭവിച്ച് രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം വൈറസ് കേരളത്തിലെത്തിയാല്‍ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കുന്നുണ്ട്. ആളുകള്‍ക്ക് ചികില്‍സ നൽകാന്‍ പോലും കഴിയാത്ത സ്‌ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ സംസ്‌ഥാനത്ത് ശക്‌തമായ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളിലും, വിമാനത്താവളങ്ങളിലും പ്രത്യേക കിയോസ്‌കുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. കൂടാതെ വിദേശത്ത് നിന്നും എത്തുന്ന ആളുകള്‍ക്ക് കര്‍ശന പരിശോധനയും, നിരീക്ഷണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട്.
Read also : അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍