ആലക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മദ്യശാലകൾ അടച്ചതോടെ വാറ്റുകേന്ദ്രങ്ങളും ചാരായ വിൽപനയും സജീവമാകുന്നു. പാറേമൊട്ടയിൽ നിന്നും വൻതോതിൽ ചാരായം വാറ്റി വിൽക്കാനുള്ള നീക്കം ആലക്കോട് എക്‌സൈസ് സംഘം തടഞ്ഞു.
പാത്തൻപാറ, പാറമൊട്ട, മൈലംപെട്ടി കോളനി, തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് പാറമൊട്ട-മൈലംപെട്ടി കോളനി റോഡിൽ കാലുങ്കിന്റെ സമീപം തോട്ടുചാലിൽ പ്രവർത്തിച്ചു വന്ന വലിയ വാറ്റു സാങ്കേതം കണ്ടെത്തിയത്. ഇവിടെ നിന്നും ഏതാണ്ട് 180 ലിറ്റർ വാഷ് അധികൃതർ പിടികൂടി. വിവിധ പ്ളാസ്‌റ്റിക് ക്യാനുകളിലും ജാറുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്ന വാഷ് എക്‌സൈസ് സംഘം നശിപ്പിച്ചു.
ആലക്കോട് എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ആയ പിആർ സജീവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പ്രതികളെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കൽ, സിഇഒമാരായ പെൻസ് പി, എഎസ് അരവിന്ദ്, വി ശ്രീജിത്ത്, വി ധനേഷ്, ഡ്രൈവർ ജോജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ നിന്നും വാഷ് പിടികൂടിയിരുന്നു. 900 ലിറ്റർ വാഷാണ് കണ്ടത്തിയത്.
Malabar News: ജില്ലയിൽ പുതിയ ഓക്‌സിജൻ സെപ്പറേഷൻ യൂണിറ്റ് സജ്‌ജം; വിതരണം ഒരാഴ്‌ചക്കുള്ളിൽ തുടങ്ങും