ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 19 പേരിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമൈക്രോൺ സ്‌ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഒമൈക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയ്‌ക്ക് ആവശ്യമായ ലാബുകളും ടെസ്‌റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തിരിക്കുന്നത്. 54 പേരിലാണ് മഹാരാഷ്‌ട്രയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഡെൽഹിയിൽ എട്ട് പുതിയ ഒമൈക്രോൺ കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ ഡെൽഹിയിലെ ആകെ കേസുകൾ 30 ആയി ഉയർന്നു. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും പുതിയ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തു.
Read Also: അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ