ബെയ്‌ജിങ്: ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടൻ മാരത്തൺ നടക്കുന്നതിനിടെ കനത്ത മഴയും കാറ്റും തിരിച്ചടിയായി. അപ്രതീക്ഷിതമായെത്തിയ കടുത്ത കാലാവസ്‌ഥയെ തുടർന്ന് 21 പേർ മരിച്ചു. 151 പേരെ രക്ഷപെടുത്തി. എട്ട് പേർ പരിക്കുകളോടെ ചികിൽസയിലുണ്ട്. പ്രശസ്‌ത മാരത്തൺ റണ്ണർ ലീയാങ് യീങ്ങും മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
മംഗോളിയയുമായി അതിർത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറൻ ചൈനയിലെ ഗാൻഷു പ്രവിശ്യയിലെ യെല്ലോ റിവർ സ്റ്റോൺ വനമേഖലയിലാണ് മാരത്തൺ സംഘടിപ്പിച്ചത്. മൽസരം 20 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് കാലാവസ്‌ഥാ വ്യതിയാനം ഉണ്ടായത്. ഈ സമയത്ത് മലമുകളിലായിരുന്നു മൽസരാർഥികൾ. ആലിപ്പഴ വർഷത്തിനൊപ്പം മഞ്ഞുമഴയും എത്തുകയും താപനില താഴുകയും ചെയ്‌തത് കൂടുതൽ ദുഷ്‌കരമായി.
മൽസരാർഥികൾ അപകടവിവരം സംഘാടകരെ അറിയിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസമായി. ഡ്രോണും റഡാറും ഹെലികോപ്‌റ്ററും ഉപയോഗിച്ച് 1,200 പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മാരത്തണിൽ പങ്കെടുത്ത 172 പേരിൽ 151 പേരെയാണ് തിരിച്ചെത്തിക്കാൻ സാധിച്ചത്.
Also Read: യാസ് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി സംസ്‌ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു