തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ, കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 25,000 പോലീസ് ഉദ്യോഗസ്‌ഥർ നിരീക്ഷണത്തിന് രംഗത്തിറങ്ങും. ഇന്ന് രാവിലെ മുതൽ ഫെബ്രുവരി 10ആം തീയതി വരെയാണ് നിരീക്ഷണം നടക്കുക. പൊതുസ്‌ഥലങ്ങളിൽ ആളുകൾ കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് നിരീക്ഷണത്തിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി ബസ് സ്‌റ്റാൻഡുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ, ആശുപത്രികൾ എന്നിങ്ങനെയുള്ള പൊതുസ്‌ഥലങ്ങളിൽ ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും, മാസ്‌ക് ധരിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പ് വരുത്തും. ഇതിലൂടെ ആളുകൾ കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തുന്നത് ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
പോലീസുകാർക്ക് ഒപ്പം തന്നെ നിരീക്ഷണത്തിനായി കൂടുതൽ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരെയും നിയോഗിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ വിവാഹം, പൊതുസമ്മേളനങ്ങൾ, മറ്റ് ചടങ്ങുകൾ എന്നിവക്കായി അടഞ്ഞ ഹാളുകൾ കഴിവതും ഒഴിവാക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. തുറസായ സ്‌ഥലങ്ങളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കുകയുള്ളൂ. കൂടാതെ രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also : റിപ്പബ്ളിക്ക് ദിനത്തിലെ സംഘർഷം; ശശി തരൂർ അടക്കം 8 പേർക്ക് എതിരെ കേസ്, രാജ്യദ്രോഹക്കുറ്റം ചുമത്തി