മലപ്പുറം: അത്യാസന്ന നിലയില്‍ ആശുപത്രിയിൽ കഴിഞ്ഞിരുന്ന, ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശി 32കാരൻ മുകേഷും കോവിഡ് മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 5ന് ഇദ്ദേഹത്തിന്റെ അച്ഛൻ വേലായുധൻ കോവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചിരുന്നു. അതിന് നാലുദിവസം മുൻപ് വേലായുധന്റെ അമ്മ കുഞ്ഞിപ്പെണ്ണിനെയും കോവിഡ് രോഗം ജീവനെടുത്തിരുന്നു.
പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഇല്ലാതിരുന്ന, നല്ല ആരോഗ്യമുണ്ടായിരുന്ന കരുവാരക്കുണ്ട് കേമ്പിൻകുന്ന് പള്ളിയാൽത്തൊടി മുകേഷ് കൂലിപ്പണിക്കാരൻ ആയിരുന്നു. ഒരു മാസത്തോളമായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിൽസയിൽ കഴിഞ്ഞ മുകേഷിനെ 2 ആഴ്‌ച മുൻപാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സാമ്പത്തിക പ്രതിസന്ധിയുള്ള കുടുംബത്തിലെ അംഗമായത് കൊണ്ട് സ്വകാര്യ ആശുപത്രി ബില്ലടക്കാൻ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് വേണ്ടി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു.
എന്നാൽ, നാട്ടുകാരുടെ സഹായത്തിനു കാത്തുനിൽക്കാതെ മുകേഷ് കോവിഡിനു കീഴടങ്ങി. രണ്ടാഴ്‌ചക്കിടെ മൂന്നുപേർ ഒരേ വീട്ടിൽ നിന്ന് മരിച്ചത് നാട്ടുകാരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. 17ന് രാവിലെ 7നാണ് മുകേഷ് മരിച്ചത്. സംസ്‌കാരം നിർവഹിച്ചു. അമ്മ ശാരദ, ഭാര്യ സുമിയുമാണ്.
Most Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് IMA