ചെന്നൈ: തമിഴ്‌നാട്ടിലെ രാമേശ്വരത്ത് മധ്യവയസ്‌കയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വടക്കാട് സ്വദേശിയായ 45കാരി ജോലി ചെയ്‌തിരുന്ന ചെമ്മീൻ കെട്ടിലെ ജീവനക്കാരായ ഒഡീഷ സ്വദേശികളാണ് അറസ്‌റ്റിലായത്. കൊല്ലപ്പെട്ട സ്‌ത്രീയുടെ ആഭരണങ്ങൾ മോഷ്‌ടിച്ച് വിട്ടതായും പ്രതികൾ പോലീസിന് മൊഴി നൽകി.
ബുധനാഴ്‌ചയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. കടൽ പായൽ ശേഖരിക്കാൻ പോയ സ്‌ത്രീയെ കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു. ശേഷം മൃതദേഹം കത്തിച്ച് ഇവിടെയുള്ള ചെമ്മീൻ ഫാമിന് സമീപമുള്ള പൊന്തക്കാട്ടിൽ തള്ളുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ചെമ്മീൻ ഫാമിലെ ഇതര സംസ്‌ഥാന തൊഴിലാളികളാണ് കൊല ചെയ്‌തതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മണിക്കൂറോളം ദേശീയപാത ഉപരോധിച്ചു. ചെമ്മീൻ ഫാമിന് തീയിടുകയും ഇവിടുത്തെ ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തു. ചോദ്യം ചെയ്യാനായി പോലീസ് കസ്‌റ്റഡിയിൽ എടുത്ത ആറ് പേരിൽ രണ്ടുപേരാണ് ഇപ്പോൾ കുറ്റം സമ്മതിച്ചിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്‌റ്റഡിയിൽ വാങ്ങി.
Most Read: ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കണ്ടെത്തിയാൽ കർശന നടപടിയെന്ന് മന്ത്രി