തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഉപയോഗിച്ച എണ്ണയുടെ പുനഃരുപയോഗം കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ലെന്നും, ഇതിന്റെ ഉപയോഗം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. അതിനാൽ തന്നെ ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് കർശന പരിശോധനയിലൂടെ കണ്ടെത്തുമെന്നും, അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടിപിസി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുമെന്നും, വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്‌തമാക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം തന്നെ സംസ്‌ഥാനത്തെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്‌ഥാന വ്യാപകമായി 4,290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1,417 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. കൂടാതെ 429 സാംപിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്‌തു.
Read also: എസ്‌ഡിപിഐക്ക് എതിരെ അപകീർത്തി പ്രസ്‌താവന; മുഖ്യമന്ത്രിക്കെതിരെ നിയമനടപടി