കണ്ണൂർ : കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ 50 ലക്ഷം രൂപ പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് പണം കണ്ടെടുത്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂലെയും വീടുകളിൽ വിജിലൻസ് റെയ്‌ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്‌ഡ് നടത്തിയത്.
ഇന്നലെയാണ് കെഎം ഷാജിക്കെതിരെ വിജിലൻസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. ഇതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വീടുകളിൽ ഇന്ന് റെയ്‌ഡ് നടത്തിയത്. വരവിൽ കൂടുതൽ സ്വത്തുക്കൾ കെഎം ഷാജിക്ക് ഉണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്റെ വർധനവ് ഉണ്ടെന്നാണ് റിപ്പോർടിൽ വിജിലൻസ് വ്യക്‌തമാക്കുന്നത്.
റെയ്‌ഡിൽ ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. കെഎം ഷാജിയുടെ സമ്പത്തിൽ വലിയ വർധന ഉണ്ടായെന്ന ആരോപണങ്ങൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ഷാജിക്കെതിരെ കുരുക്ക് മുറുകുമെന്നാണ് സൂചന.
Read also : വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി