റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50കാരിയായ വിധവയെ മൂന്ന് പേർ ചേർന്ന് ക്രൂരബലാൽസംഗത്തിന് ഇരയാക്കി. സ്‌ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മൂന്നാമന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
വ്യാഴാഴ്‌ച രാത്രി 10 മണിയോടെ ഛത്രയിലെ ഹണ്ടർഗഞ്ച് പ്രദേശത്താണ് സംഭവം നടന്നത്. ശൗചാലയത്തിൽ പോകാനായി വീടിന് വെളിയിലേക്ക് ഇറങ്ങിയ സ്‌ത്രീയെ യുവാക്കൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘം ചേർന്ന് പീഡിപ്പിച്ച ശേഷം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നീട് ഇവർ മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും സ്‌ത്രീയെ കാണാതായതോടെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിന് ഒടുവിലാണ് രക്‌തത്തിൽ കുളിച്ചുകിടക്കുന്ന ഇവരെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ഹണ്ടർഗഞ്ച് കമ്മ്യൂണിറ്റി സെന്ററിലേക്കും പിന്നീട് ഗയയിലെ അനുഗ്രഹ് നാരായൺ മഗഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
സ്‌ത്രീയുടെ ആരോഗ്യനില ഗുരുതരമാണെന്നും കൂടുതൽ ചികിൽസ നൽകാനാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്നും മെഡിക്കൽ ഓഫീസർ ഡോ. വേദ് പ്രകാശ് അറിയിച്ചു.
Read also: ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്