കൊല്ലം: കൊല്ലത്ത് ആറാം ക്ളാസ് വിദ്യാർഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. ഹോം വർക്ക് ചെയ്‌തുവെന്ന് കള്ളം പറഞ്ഞതിനാണ് ട്യൂഷൻ ക്ളാസ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പരാതി. പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അധ്യാപകൻ റിയാസിനെതിരെയാണ് പരാതി ഉയർന്നത്. കൊല്ലം പട്ടത്താനത്തെ എസ് രാജീവന്റെ മകൻ അദ്വൈദിനാണ് മർദ്ദനമേറ്റത്. ഇന്നലെയാണ് സംഭവം നടന്നത്.
ഒരു ദിവസം അദ്വൈദ് ട്യൂഷന് പോയിരുന്നില്ല. ആ ദിവസത്തെ ഹോം വർക്ക് ചെയ്‌തുകൊണ്ടുവരാൻ അധ്യാപകൻ പറഞ്ഞിരുന്നു. ഇന്നലെ ട്യൂഷന് പോയപ്പോൾ ഹോം വർക്ക് ചെയ്‌തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ചു വടികൊണ്ട് പലതവണയായി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് എസ് രാജീവൻ പറഞ്ഞു.
ഒരേ സ്‌ഥലത്ത് പലതവണ വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ കുട്ടി ബുദ്ധിമുട്ടുകയാണെന്നും പിതാവ് പറയുന്നു. വല്ലാതെ ക്ഷീണിച്ചാണ് ട്യൂഷൻ കഴിഞ്ഞു മകൻ വീട്ടിലെത്തിയത്. കണ്ണെല്ലാം ചുവന്നു വല്ലാത്ത അവസ്‌ഥയിലായിരുന്നു. എന്നാൽ, എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നില്ല.
മകളാണ് അടിയേറ്റ പാടുകൾ കണ്ടത്. തുടർന്ന് മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വെറും അടിയല്ലെന്നും ക്രൂരമായ മർദ്ദനമാണെന്നും സംഭവമറിഞ്ഞു അധ്യാപകനെ വിളിച്ചപ്പോൾ, അധ്യാപകരാകുമ്പോൾ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടിയെന്നും എസ് രാജീവൻ പറഞ്ഞു. സംഭവത്തിൽ രാജീവൻ ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകിയിട്ടുണ്ട്.
Most Read| ‘വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യം’; ആഹ്വാനം തള്ളി നെതന്യാഹു