തൃശൂർ: കേരളത്തിലെ സ്ഥിതി എത്രത്തോളമെന്ന ചിത്രത്തിലേക്ക് നേരിട്ട് വെളിച്ചം വീശുന്ന മരണമാണ് വാടാനപ്പള്ളി തൃത്തല്ലൂർ പുതിയ വീട്ടിൽ ഫാത്തിമ(78)യുടെ മരണം. ആശുപത്രികളുടെ അവസ്ഥകൾ നേരിട്ടറിയാത്ത, ഇപ്പോഴും കോവിഡ് പ്രോട്ടോകോളുകൾ പാലിക്കാതെ മുന്നോട്ടുപോകുന്ന സമൂഹത്തിനുള്ള ‘അപായ സൂചനയാണ്’ ഫാത്തിമയുടെ മരണം.
ഫാത്തിമ കോവിഡ് ഐസിയു കിട്ടാതെ 4 മണിക്കൂറാണ് ആംബുലൻസിൽ കഴിഞ്ഞത്. പിന്നീട് നിരവധി പരിശ്രമങ്ങൾ വഴി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികം വൈകാതെ ഇവർ മരണത്തിന് കീഴടങ്ങി. എന്നാൽ, രോഗിയെ പ്രവേശിപ്പിക്കുമ്പോൾ തന്നെ ആരോഗ്യസ്ഥിതി ദയനീയമായിരുന്നെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ ശ്രീദേവി പറയുന്നു.
ശ്വാസതടസത്തെ തുടർന്ന് തൃശൂർ ജില്ലയിലെ ചാവക്കാടിനടുത്ത ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണു കോവിഡ് സമ്പർക്ക രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഉടനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു ലഭ്യമല്ലായിരുന്നു.
പിന്നീട്, ജനറൽ ആശുപത്രിയിൽ എത്തിച്ചു. നിർഭാഗ്യവശാൽ, ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴിയാണു കോവിഡ് രോഗികളെ കൊണ്ടുവരേണ്ടതെന്ന വിവരം ഇവരെ കൊണ്ടുവന്നവർക്ക് അറിയില്ലായിരുന്നു. ജനറൽ ആശുപത്രിയിലും സ്ഥിതിഗതികൾ രൂക്ഷമാണ്. അതുകൊണ്ടുതന്നെ നിയന്ത്രങ്ങളുണ്ട്. വിവരങ്ങളറിഞ്ഞ ബന്ധുക്കൾ പഞ്ചായത്ത് അംഗത്തെയും എംപിയെയും കോവിഡ് ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെട്ടുകൊണ്ടിരുന്നു.
നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 12.05ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അധികം താമസിയാതെ ഫാത്തിമ ലോകത്തോട് വിടപറഞ്ഞു. സ്ഥിതി മോശമാവും മുൻപേ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ ഫാത്തിമയെ മരണത്തിന് വിട്ടുകൊടുക്കേണ്ടി വരില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
Most Read: ജീവവായു തേടി ജനം; ഓക്സിജൻ സിലിണ്ടറുകൾ കരിഞ്ചന്തയിൽ; ലക്ഷങ്ങളുടെ ഇടപാടെന്ന് ഹൈക്കോടതി