ചണ്ഡീഗഡ്: കോവിഡ് വാക്‌സിൻ നേരിട്ട് സംസ്‌ഥാനത്തിന് നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ അഭ്യർഥന നിരസിച്ച് യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ. തങ്ങളുടെ ഔദ്യോഗിക നിയമമനുസരിച്ച് കേന്ദ്ര സർക്കാരുമായി മാത്രമേ ഇടപാട് നടത്താൻ കഴിയുകയുള്ളൂ എന്നാണ് മൊഡേണയുടെ വിശദീകരണം. കോവിഡ് വാക്‌സിൻ നേരിട്ട് വാങ്ങുന്നതിന് എല്ലാ നിർമാണ കമ്പനികളെയും അമരീന്ദർ സിങ് സർക്കാർ സമീപിച്ചിരുന്നു.
സ്‌പുട്‌നിക് 5 വാക്‌സിൻ വികസിപ്പിച്ച ഗമലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവരുൾപ്പടെ സാധ്യമായ എല്ലാ സ്രോതസുകളിൽ നിന്നും വാക്‌സിൻ വാങ്ങുന്നതിന് ആഗോള ടെണ്ടർ ലഭ്യമാക്കുന്നതിനുള്ള സാധ്യത പഞ്ചാബ് പരിശോധിക്കുന്നുണ്ടെന്ന് സംസ്‌ഥാന വാക്‌സിനേഷൻ നോഡൽ ഓഫീസർ വികാസ് ഗാർഗ് പറഞ്ഞു.
എന്നാൽ മൊഡേണ മാത്രമാണ് ഇതുവരെ മറുപടി നൽകിയിട്ടുള്ളത്. അവർക്ക് സംസ്‌ഥാനവുമായി നേരിട്ട് ഇടപെടാൻ കഴിയില്ലെന്ന് കമ്പനി വ്യക്‌തമാക്കിയതായും അദ്ദേഹം പറഞ്ഞു.
വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പഞ്ചാബിൽ വാക്‌സിനേഷൻ നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ മൂന്നാം ഘട്ട (18-44 പ്രായപരിധി) വാക്‌സിനേഷനുള്ള വിഹിതത്തിൽ ഇന്നലെ ലഭിച്ച 66,000 ഡോസ് ഉൾപ്പടെ 4.2 ലക്ഷം ഡോസുകൾ മാത്രമാണ് ഇതുവരെ സംസ്‌ഥാനത്തിന് ലഭിച്ചത്.
ഇതിൽ 3.65 ലക്ഷം ഡോസ് വാക്‌സിൻ ഇതിനകം ഉപയോഗിച്ചതായും ഇനി 64,000 ഡോസ് മാത്രമാണ് അവശേഷിക്കുന്നതെന്നും വികാസ് ഗാർഗ് കൂട്ടിച്ചേർത്തു.
Most Read: ടൂൾകിറ്റ് കേസ്; ബിജെപി ദേശീയ വൈസ് പ്രസിഡണ്ടിന് എതിരെയും കേസ്