ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രം പിന്‍വാതില്‍ വഴി നടപടി തുടങ്ങിയതായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിലവില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. സിഎഎ സംബന്ധിച്ച വിവിധ പരാതികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അതിനാല്‍ കോടതി ഇക്കാര്യത്തില്‍ ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ഇന്നലെയാണ് മുസ്ലിം ഇതര വിഭാഗക്കാരില്‍ നിന്ന് കേന്ദ്രം അപേക്ഷ ക്ഷണിച്ചത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറിയ മത ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനൻമാർ, പാർസികൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.
അതേസമയം, ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം അഭയാർഥികൾക്ക് പൗരത്വം ലഭിക്കില്ല. ഇവിടങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിൽ ഉൾപ്പെട്ടവർ ആയതിനാലാണ് ഇതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. രാജ്യത്ത് പൗരത്വ നിയമം ഉടൻ നടപ്പാക്കില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചിരുന്നത്.
2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2009ലെ ചട്ടപ്രകാരമാണ് ഇപ്പോൾ പൗരത്വത്തിനുള്ള നടപടികൾ സ്വീകരിക്കുകയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
Read also: സിഎഎ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു